ബ്രിസ്ബെയ്ൻ: ഗാബയിൽ കോരിച്ചൊരിഞ്ഞ മഴ ഇന്ത്യക്ക് അനുഗ്രഹമാകുന്നു. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ 51 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ അവസാനിച്ചിരുന്നു. 33 റൺസുമായി കെ.എൽ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ക്രീസിൽ. ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകളും. ഇപ്പോഴും 394 റൺസ് പിന്നിലാണ് ഇന്ത്യൻ സംഘം. ഒരിക്കൽ കൂടി മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി യശസ്വി ജയ്സ്വാളാണ് ആദ്യം വീണത്. നേരിട്ട രണ്ടാം പന്തിലായിരുന്നു പുറത്താകൽ.ആദ്യ പന്തിൽ ബൗണ്ടറി നേടിയിരുന്നു.
ശുഭ്മാൻ ഗില്ലിനും മൂന്നു പന്തിൻ്റ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഒരു റണ്ണായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ തന്നെ ഇരയായിരുന്നു. 16 പന്തുകൾ അതിജീവിച്ചെങ്കിലും കോലിയും പതിവ് ശൈലിയിൽ തന്നെ പുറത്തായി. ഹേസിൽവുഡാണ് 3 റൺസെടുത്ത താരത്തെ പുറത്താക്കിയത്. ഇന്ത്യ വലിയൊരു തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് രക്ഷകനായി വീണ്ടും വീണ്ടും മഴയെത്തിയത്. ഇതിനിടെ പന്തും 9 റൺസുമായി ക്രീസ് വിട്ടു. കമിൻസിന്റെ പന്തിൽ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഫോളോ ഓൺ ഒഴിവാക്കണമെങ്കിൽ 246 റൺസ് വേണം.