ലക്നൗ: സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടന്നു. 48 വർഷത്തിന് ശേഷം തുറന്ന ക്ഷേത്രത്തിൽ സ്ഥിരമായി പൂജകളും ഭജനയും നടക്കുന്നുണ്ട്. ആരതി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

1978-ലാണ് ക്ഷേത്രം അടപ്പിച്ചത്. ഉത്തർപ്രദേശ് ഭരണകൂടവും പൊലീസും സംയുക്തമായി നടത്തിയ കയ്യേറ്റമൊഴിപ്പിക്കലിനെ തുടർന്ന് ഡിസംബർ 14-നാണ് ക്ഷേത്രം വീണ്ടും തുറന്നത്. പിന്നാലെ ഭക്തർ ഇവിടെയെത്തി പൂജകളും പ്രാർത്ഥനകളും നടത്തി. കണ്ടെത്തിയ ക്ഷേത്രത്തിന്റെ ഭിത്തിയിൽ ഓം നമഃശിവായ എന്നും ഹര ഹര മഹാദേവ് എന്നും എഴുതിയാണ് ഭക്തർ സന്തോഷം പങ്കുവച്ചത്.
ക്ഷേത്രത്തിനോട് ചേർന്ന കിണറ്റിൽ നിന്ന് മൂന്ന് വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഖനനത്തിന്റെ ഭാഗമായി കുഴിച്ചപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഖനനം തുടരുകയാണ്.















