മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ കരാർ, ദിവസ വേതന ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൽ (ഇപിഎഫ്) ഉൾപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലെ 4,000-ത്തോളം ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
തൊഴിലുറപ്പിലെ കരാർ ജീവനക്കാർക്ക് ഇപ്പോൾ 24,040 രൂപയാണ് കുറഞ്ഞ വേതനം. 15,000 രൂപ മാസവേതനം ഉള്ളവരെ നിർബന്ധമായും ഇപിഎഫിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. കരാർ ജീവനക്കാരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ചേർക്കും. എന്നാൽ 15,000 രൂപ വരെ വേതനമുള്ള ദിവസ വേതനക്കാരെ നിർബന്ധമായും ഇപിഎഫിൽ ഉൾപ്പെടുത്തും. ഇരു വിഭാഗത്തിലുള്ളവരെയും ഇപിഎഫിൽ ചേർക്കാനുള്ള ചുമതല പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാ, സംസ്ഥാന ഓഫീസുകളിൽ ജീവനക്കാരുടെ മേലധികാരികൾക്കുമാണ് നൽകിയിരിക്കുന്നത്.
15,000 രൂപയോ അതിൽ അധികമോ വേതനമുള്ള താത്കാലിക ജീവനക്കാരിൽ നിന്ന് പരമാവധി 1,800 രൂപ, അതായത് അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം രൂപ പിഎഫ് വിഹിതമായി ഈടാക്കും. 1,950 രൂപ അല്ലെങ്കിൽ 13 ശതമാനം തൊഴിലുടമയുടെ വിഹിതമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നൽകും.
പോർട്ടലിൽ എംപ്ലോയറായി രജിസ്റ്റർ ചെയ്ത് ഓൺലൈനായി മാസന്തോറും 15-ന് മുൻപ് പണമെടുക്കും. തൊഴിലുടമയുടെ വിഹിതം തൊഴിലുറപ്പിന്റെ ഭരണ നിർവഹണ ഫണ്ടിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് റീ ഇംപേഴ്സ് ചെയ്യാം.
പൂർണമായും സംസ്ഥാനത്തിന്റെ പണം ഉപയോഗിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഇപിഎഫ് നടപ്പാക്കുന്നത് വൈകുമെന്നാണ് വിവരം. സംസ്ഥാന പദ്ധതിയായതിനാൽ വിഹിതം നൽകുന്നതിന് ധനവകുപ്പിന്റെ അനുമതി ഉൾപ്പടെ അനിവാര്യമാണ്.















