ഗാബ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് 38 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു. അശ്വിന്റെ വിക്കറ്റ് നേട്ടം കൂടുതലും ടെസ്റ്റിലുമായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങൾ കളിച്ച അശ്വിൻ 537 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെ മാത്രമാണ് ഈ നേട്ടത്തിൽ അശ്വിന് മുൻപിലുളളത്. 619 വിക്കറ്റുകൾ. ഓൾറൗണ്ടർ കൂടിയായ അശ്വിൻ 3503 റൺസും നേടിയിട്ടുണ്ട്.
ശ്രീലങ്കയിലെ ഹരാരെയിൽ 2010 ജൂണിലായിരുന്നു ഏകദിനത്തിൽ അശ്വിന്റെ അരങ്ങേറ്റം. 2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലും രാജ്യത്തിന്റെ കുപ്പായമിട്ടു തുടങ്ങി. 41 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളാണ് ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ കളിച്ചിട്ടുളളത്. 195 വിക്കറ്റുകളും ഇതിൽ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനൊപ്പം 116 ഏകദിനത്തിലും 65 ട്വന്റി 20 കളിലും ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ കളിച്ചു. ഏകദിനത്തിൽ 156 വിക്കറ്റുകളും ട്വന്റി 20 യിൽ 72 വിക്കറ്റുകളും നേടി.
ഇക്കൊല്ലം ഇന്ത്യയ്‌ക്ക് വേണ്ടി 11 ടെസ്റ്റുകളിൽ അശ്വിൻ കളിച്ചു. 47 വിക്കറ്റുകളും നേടി. അഡ്‌ലെയ്ഡിൽ ഈ മാസം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരമായിരുന്നു കരിയറിലെ അവസാന അന്താരാഷ്‌ട്ര ടെസ്റ്റ്.















