മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് പുതുവത്സര സമ്മാനവുമായി മഹായുതി സർക്കാർ. മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് കീഴിൽ പൊതുഗതാഗതത്തിനായി 1,300 പുതിയ ബസുകൾ നിരത്തിലിറക്കും. ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണിതെന്ന് എംഎസ്ആർടിസി ചെയർമാൻ ഭരത് ഗോഗവാലെ പറഞ്ഞു.
യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കും. കഴിഞ്ഞ രണ്ട് വർഷമായി ഇതിനുള്ള നടപടികൾ നടന്നുവരികയാണ്. എല്ലാവർക്കും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഭരത് ഗോഗവാലെ പറഞ്ഞു.
ജനുവരി ഒന്ന് മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. 1,300 ബസുകളിൽ 450 എണ്ണം നാസിക്- സംഭാജി നഗർ, നാഗ്പൂർ- അമരാവതി, മുംബൈ- പൂനെ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 18,500 ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തിയിരുന്നത്. എന്നാൽ യാത്രക്കാരുടെ കുറവ് മൂലം ഇത് 15,500 സർവീസുകളായി ചുരുക്കി.
‘ലാൽ പാരി’ എന്നാണ് സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ബസുകളെ വിശേഷിപ്പിക്കുന്നത്. പുതിയ സർവീസുകൾ വരുന്നതോടെ വിദ്യാർത്ഥികൾക്കും, വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും സഹായകരമായിരിക്കുമെന്നും എംഎസ്ആർടിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















