തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ പെൻഷൻകാർക്ക് തുക കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാർ 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നതെന്നും രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമെന്നും മന്ത്രി പ്രസ്താവനയിൽ അവകാശപ്പെട്ടു.
അതേസമയം ക്ഷേമ പെൻഷനിൽ കയ്യിട്ട് വാരിയ സംഭവത്തിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൃഷി വകുപ്പിലെ മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. അനധികൃതമായി പെൻഷൻ വാങ്ങിയവരിൽ ഉന്നത ഓഫീസർ മുതൽ സ്വീപ്പർ വരെയുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായത്.
സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റി വന്നതായാണ് വ്യക്തമായത്. കോളേജ് പ്രൊഫസർമാർ, ഗസറ്റഡ് ഓഫീസർ തുടങ്ങി ഉയർന്ന ശമ്പളം വാങ്ങുന്നവരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ അനധികൃതമായി വാങ്ങിയത്. ഇതിനെതിരെ പ്രതിഷേധങ്ങൾ കടുത്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായത്.
ക്ഷേമ പെൻഷൻ മുടക്കം വരുത്തിയതും പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതിഷേധങ്ങളായിരുന്നു സംസ്ഥാന സർക്കാരിനെതിരെ ഉയർന്നത്. ഖജനാവ് കാലിയായതിനാലാണ് ക്ഷേമ പെൻഷൻ മുടങ്ങിയതെന്നായിരുന്നു സർക്കാരിന്റെ വാദം.















