ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലൂടെ കാൻസർ രോഗികളുടെ സാമ്പത്തിക ബാധ്യത കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലേറിയ, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 117-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആരോഗ്യമേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോക ശ്രദ്ധയാകർഷിക്കുകയാണ്. കാൻസർ ബാധിതരായവർക്ക് കൃത്യസമയത്ത് ചികിത്സ ആരംഭിക്കാനുള്ള സാധ്യതകൾ ഇന്ന് ഇന്ത്യയിലുണ്ട്. കാൻസർ രോഗികൾക്ക് 30 ദിവസത്തിനുള്ളിൽ ചികിത്സ ഉറപ്പാക്കാൻ ആയുഷ്മാൻ ഭാരത് യോജനയിലൂടെ സാധിക്കുന്നു. കേന്ദ്രസർക്കാരിന്റെ ക്ഷേമ പദ്ധതിയിലൂടെ 90 ശതമാനം രോഗബാധിതർക്കും കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്നു”.
“പണമില്ലാത്തതിന്റെ പേരിൽ ഇന്ന് ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്നില്ല. ഇന്ത്യയിൽ 2015-നും 2023-നും ഇടയിൽ മലേറിയ കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും പ്രവർത്തനങ്ങൾ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു.