തിരുവനന്തപുരം: സിനിമ- സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിൽ പൊലീസ്. കരൾ രോഗത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ദിലീപ് ശങ്കറിന്റെ മുറിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ദിലീപ് മുറിയിൽ തലയിടിച്ച് വീണതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദിലീപിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ഒരു സീരിയലിന്റെ ഷൂട്ടിംഗിനായി ദിലീപ് തിരുവനന്തപുരത്തെത്തിയത്. രണ്ട് ദിവസമായി ലൊക്കേഷനിലേക്ക് കാണാത്തതുകൊണ്ട് സഹപ്രവർത്തകർ ഹോട്ടലിലെത്തി പരിശോധിച്ചിരുന്നു. തുടർന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നോർത്ത് 24 കാതം, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകളിലും നിരവധി ജനപ്രിയ സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ബിസിനസിലും സജീവമായിരുന്നു ദിലീപ് ശങ്കർ.















