കണ്ണൂർ: തലശേരിയിൽ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനുമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിൽ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലാണ് സിപിഎം നേതാക്കളെത്തിയത്.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ഗൃഹപ്രവേശത്തിൽ പങ്കെടുത്തു. പി ജയരാജൻ വാതിലിലെ നാടമുറിച്ച് വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസം അനധികൃതമായി പരോൾ അനുവദിച്ച നടപടിക്കെതിരെ വിമർശനങ്ങൾ കടുക്കുന്നതിനിടെയാണ് പുതിയ സംഭവം.
2008 മാർച്ചിലാണ് ബിജെപി പ്രവർത്തകനായ നിഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വടക്കുമ്പാട് കൂലി ബസാറിനടുത്തുവച്ചായിരുന്നു ആക്രമണം. നിഖിലിനെ ലോറിയിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ശ്രീജിത്ത് അടക്കം അഞ്ച് സിപിഎം പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ശ്രീജിത്ത് കഴിഞ്ഞ ദിവസമാണ് പരോളിൽ ഇറങ്ങിയത്. ഇതിനുപിന്നാലെയാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷപൂർവം വീടിന്റെ ഗൃഹപ്രവേശച്ചടങ് നടത്തിയിരിക്കുന്നത്.