കൊച്ചി: ശ്രീനാരായാണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു. സനാതന ധർമ്മത്തിൽ ഇല്ലാത്ത ഒന്നും തന്നെ ഗുരുദേവൻ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഗുരുദേവന്റെ ഒരു വാക്കെങ്കിലും ഇതിന് തെളിവായി പിണറായി വിജയൻ ഹാജരാക്കണമെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നത് തികഞ്ഞ ഗുരുനിന്ദയാണ്. സനാതന ധർമ്മത്തെ ഡെങ്കി, കൊറോണ എന്ന് വിശേഷിപ്പിച്ച ഡിഎംകെ നേതാവിന്റെ അതേ പുഴുത്തുനാറിയ ചിന്തയോടൊപ്പമാണ് പിണറായി വിജയനും നിലകൊള്ളുന്നത്.
അപരമത വിദ്വേഷം തിരുത്താനാവാത്ത മതവിശ്വാസമായി കൊണ്ടു നടക്കുന്നവരുടെ വേദിയിൽ ഒരുളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്ന പിണറായി വിജയൻ ഗുരുദേവനെ അവഹേളിക്കാൻ ശിവഗിരി തീർഥാടന വേദി തന്നെ തിരഞ്ഞെടുത്തത് ബോധപൂർവ്വം തന്നെയാണ്. ഇങ്ങനെ ഗുരുദേവനെ തങ്ങളുടെ രാഷ്‌ട്രീയ താൽപര്യത്തിന് വേണ്ടി വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്ക് ശിവഗിരി മഠത്തിന്റെ വേദി എന്തിന് അനുവദിക്കുന്നു എന്ന ചോദ്യം ഗുരുദേവ ഭക്തരുടെ മനസ്സിൽ ഉയരുക തന്നെ ചെയ്യും.
92 ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു പിണറായി വിജയന്റെ വിവാദ പരാമർശം. ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞായിരുന്നു പിണറായി വിജയന്റെ വാക്കുകൾ. എന്നാൽ ശ്രീനാരായണ ഗുരുദേവൻ ആരാധനാ മൂർത്തിയാണെന്നും അതിന്റെ പേരിൽ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകി. സനാതന ധർമ്മമനുസരിച്ച് എന്തിലും ഏതിലും ദൈവമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.















