തിരുവനന്തപുരം: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി നാലു3വർഷമായി ഒളിവ് ജീവിതം നയിച്ച പ്രതി പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്.
2021-ലായിരുന്നു കേസിനാസ്‌പദമായ സംഭവം. തനിച്ചായിരുന്ന കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതി താടിയും മുടിയും നീട്ടി രൂപമാറ്റം വരുത്തി പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പല ജോലികളും ചെയ്താണ് പണം കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ പരിചയക്കാർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു ഇയാളുടെ നടപ്പ്.
കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്‌ണൻ, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളുടെയും തിരിച്ചറിയൽ പരേഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.