സിഡ്നി: ഓസ്‌ട്രേലിയക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. തന്റെയും അലൻ ബോർഡറിന്റെയും പേരിലുള്ള ട്രോഫിയായതിനാൽ ചടങ്ങിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ആറ് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ 10 വർഷത്തിന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചു. അലൻ ബോർഡറാണ് ട്രോഫി ഓസീസിന് സമ്മാനിച്ചത്.
ട്രോഫി സമ്മാനിക്കുന്ന സമയത്ത് സുനിൽ ഗാവസ്കറും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. എന്നിട്ടും ചടങ്ങിലേക്ക് ഗവാസ്കറെ ക്ഷണിക്കാതെ അവഗണിക്കുകയായിരുന്നു. ” ട്രോഫി സമ്മാനിക്കാൻ ഞാനും അവിടെ ഉണ്ടാകണമെന്ന് ആഗ്രച്ചിരുന്നു. എല്ലാത്തിലുമുപരി, ഇത് ബോർഡർ-ഗാവസ്‌കർ ട്രോഫിയാണ്. ഇത് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പരമ്പരയാണ്,” ഗാവസ്‌കർ പറഞ്ഞു.
ട്രോഫി സമ്മാനിക്കുമ്പോൾ ഓസ്‌ട്രേലിയ ജയിച്ചുവെന്നത് തനിക്കൊരു പ്രശ്നമേയല്ലെന്നും അവർ നല്ല രീതിയിൽ കളിച്ചതുകൊണ്ടാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു . “കാരണം ഞാനൊരു ഇന്ത്യക്കാരനാണ്, എന്റെ സുഹൃത്ത് അലൻ ബോർഡറിനൊപ്പം ട്രോഫി സമ്മാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനതിൽ സന്തോഷിക്കുമായിരുന്നു” ഗാവസ്‌കർ കൂട്ടിച്ചേർത്തു.
1996-1997 മുതൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ബോർഡർ-ഗവാസ്കർ മത്സരങ്ങൾ നടന്നുവരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ചിരവൈരികൾ തമ്മലുള്ള ഏറ്റവും വലിയ പരമ്പരകളിലൊന്നായി ഇത് മാറി.















