സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഹണി റോസ്. അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായ സാധ്യതകൾ ഉപയോഗിച്ച് നേരിടുമെന്ന് ഹണി റോസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ ഇതിനൊരു നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും താരം അറിയിച്ചു.
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ താൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിങ്ങളുടെ ചിന്തകൾക്കനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദിയുമല്ല. അഭിനേത്രിയെന്ന നിലയിൽ താൻ ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലേക്ക് പോകുന്നു എന്നുള്ളത് തന്റെ ജോലിയുടെ ഭാഗമാണ്. താൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് വിമർശിക്കുന്നതിൽ വിരോധമില്ല, പക്ഷെ വിമർശനങ്ങളിൽ അസഭ്യ-അശ്ലീല പരാമർശങ്ങൾ ഉണ്ടായാൽ ഇന്ത്യൻ നിയമമനുസരിച്ച് സ്ത്രീക്ക് ലഭ്യമായ എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങളുടെ നേരെ വരിക തന്നെ ചെയ്യുമെന്നും ഹണി റോസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹണി റോസിനെതിരെ നിരന്തരമായി ഉയരുന്ന അതിരുവിട്ട പരാമർശങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ച് നടി രംഗത്തുവന്നത്. ഒരു വ്യക്തി തന്നെക്കുറിച്ച് തുടർച്ചയായി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നുവെന്നും ഇനിയും തുടർന്നാൽ നിയമപരമായി പോരാടുമെന്നും ഹണി റോസ് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. തുടർന്ന് ഇവർക്കെതിരെ പരാതി നൽകിയ ഹണി റോസ് തന്റെ നിയമ പോരാട്ടം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് അടിവരയിട്ട് വ്യക്തമാക്കി രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റും ഹണി റോസ് പങ്കുവച്ചത്.















