നേരിടാവുന്നതിന്റെ പരാമവധി അവഹേളനവും അധിക്ഷേപവും ഏറ്റുവാങ്ങിയതിനൊടുവിൽ ഹണി റോസ് പ്രതികരിച്ചുതുടങ്ങിയപ്പോഴും ഓൺലൈൻ ലോകത്ത് ചിലർ അസ്വസ്ഥരാണ്. എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല, അശ്ലീല കമന്റിടാൻ ‘തോന്നിപ്പിക്കുന്ന’ വസ്ത്രങ്ങൾ എന്തിന് ധരിച്ചു, ഉദ്ഘാടനത്തിന് പോകാതിരിക്കാമല്ലോ, എന്നുതുടങ്ങുന്ന ചോദ്യശരങ്ങളും സാക്ഷരകേരളത്തിൽ നിന്നുയരുന്നുണ്ട്.
അശ്ലീല-അസഭ്യ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രഖ്യാപിച്ച ഹണി റോസിന്റെ നിലപാടിനെ അനുകൂലിച്ചും പിന്തുണച്ചുമുള്ള നിരവധി പോസ്റ്റുകളിൽ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
പ്രത്യേക വസ്ത്രധാരണം നിഷ്കർഷിക്കപ്പെടാത്ത ഏതു സ്ഥലത്തും എന്തു വസ്ത്രം ധരിച്ച് എത്തണമെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് ശ്രീജിത്ത് ഓർമിപ്പിക്കുന്നു. ഹണി റോസിനെ സൈബർ കടന്നലുകൾ കമന്റിട്ട് ബോഡി ഷെയ്മിംഗ് നടത്തുമ്പോൾ ചില ‘ബിസിനസ് ഊളേഷുമാർ’ പരസ്യമായാണ് ആ കൊള്ളരുതായ്മ വിളിച്ചു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
നടിയുടെ ചെറുത്തുനിൽപ്പിനെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ സൈബറിടത്തിൽ തുടരുന്നവർക്കുള്ള മറുപടി ഹണി റോസ് തന്നെ നൽകിയിരുന്നു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണി വ്യക്തമാക്കി. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് പൊതുവേദിയിൽ താൻ വന്നിട്ടില്ലെന്നും ഹണി ഓർമിപ്പിച്ചു. മോശം കമന്റിട്ടവർക്ക് നേരെ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.















