വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ്. പ്രത്യേക സംഘത്തെ രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ടി എൻ പ്രതാപൻ, കെ ജയന്ത് എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.
അതേസമയം വിജയന്റെ കത്ത് ലഭിച്ചെങ്കിലും തുറന്നു നോക്കുകയോ വായിക്കുകയോ ചെയ്തില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടി. തന്റെ വീട്ടിൽ കത്ത് കിട്ടിയിട്ടുണ്ടെന്നും അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വായിച്ചു നോക്കി കെപിസിസി ഇടപെടേണ്ട കാര്യമാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തനിക്ക് വരുത്തിവച്ചത് കോൺഗ്രസ് നേതൃത്വമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള എൻ എം വിജയന്റെ നാല് ആത്മഹത്യാക്കുറിപ്പുകളാണ് കുടുംബം പുറത്തുവിട്ടത്. ഇതിൽ ഒരു കത്ത് കെ സുധാകരനുള്ളതായിരുന്നു. പല നേതാക്കളും പണം വാങ്ങിയെന്ന് കത്തിൽ പറയുന്നു.
ഐ സി ബാലകൃഷ്ണൻ എം എൽ എയുടെയും ഡിസിസി പ്രസിന്റ് എ ഡി അപ്പച്ചന്റേയും പേരുകൾ പ്രത്യേകം പരമാർശിച്ചിട്ടുണ്ട്. ഇവരുടെ നിർദേശ പ്രകാരമാണ് പണം വാങ്ങിയതെന്നും എന്നാൽ നിയമനം നൽകാതെ നേതാക്കൾ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെന്നും കത്തിൽ പറയുന്നു. പണം ആവശ്യപ്പെട്ട് ആളുകൾ എത്തിയതോടെ എല്ലാ ബാധ്യതകളും തന്റെ തലയിലിട്ട് പാർട്ടി കയ്യൊഴിഞ്ഞെന്നും കത്തിൽ പരാമർശിച്ചിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ടവർക്ക് കത്ത് അയച്ചെങ്കിലും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇത് പുറത്തുവിട്ടതെന്ന് വിജയന്റെ കുടുംബം പറഞ്ഞിരുന്നു.















