ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക നയതന്ത്രബന്ധം ഊഷ്മളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകൾ പുതിയ ഉയരങ്ങൾ കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
രണ്ട് ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ നല്ലതിനും ആഗോള നന്മയ്‌ക്കും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയിലെ ഇന്ത്യൻ നിക്ഷേപം വർദ്ധിച്ചതായി സള്ളിവനും ചൂണ്ടിക്കാട്ടി. യുഎസിൽ നാല് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് സാധിച്ചുന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക ആണവ സഹകരണത്തിലെ തടസങ്ങൾ നീക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി ഐഐടിയിൽ സംസാരിക്കവേ ജേക്ക് സള്ളിവൻ പറഞ്ഞു. സ്‌ട്രൈക്കർ കവചിത വാഹനങ്ങളുടെ ആദ്യ വിദേശ നിർമാതാക്കളിൽ ഒന്നായി ഇന്ത്യ ഉടൻ പരിവർത്തനം ചെയ്യപ്പെടും. പ്രതിരോധ സഹകരണത്തിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സിവിൽ ആണവ മേഖലയുമായി ചേർന്ന് പ്രവർത്തിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ദീർഘകാല നിയന്ത്രണങ്ങൾ അമേരിക്ക നീക്കം ചെയ്യുമെന്ന് പ്രഖ്യാപനം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചില സ്ഥാപനങ്ങളെ എൻ്റിറ്റി ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നത് ശുദ്ധമായ ഊർജ്ജം, നൂതന ആണവ സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ സഹകരണം സാധ്യമാകും.
നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ഉഭയകക്ഷി ബന്ധം അവലേകനം ചെയ്യാനായി ദ്വിദിന സന്ദർശനത്തിനെത്തിയതാണ് സള്ളിവൻ. പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.















