തിരുവനന്തപുരം: ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർമാർക്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ സത്യപ്രതിജ്ഞാ ദിവസം മന്നം ജയന്തി ആയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. ബിജെപി അദ്ധ്യക്ഷൻ എന്ന നിലയിലുള്ള സന്ദർശനം മാത്രമാണ് നടത്തിയത്. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഗവർണർക്ക് ബൊക്കെയും പൊന്നാടയും നൽകി ഉപഹാരവും നൽകിയാണ് കെ സുരേന്ദ്രൻ മടങ്ങിയത്.
ഗവർണറാണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ട ആൾ. ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ട്. അത് തെറ്റായ കാര്യമല്ല. നിയമവിരുദ്ധമായ കാര്യങ്ങൾ നിയമസഭയെ പോലും നോക്കുകുത്തിയാക്കി സർക്കാർ ചെയ്തപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ഗവർണർമാർക്ക് എതിരെ വലിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സർവ്വകലാശാലകളിലെ നിയമനങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളുടെയും പൂർണമായ അധികാരം ചാൻസലർക്കാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചാൻസലറുടെ അധികാരം എടുത്തുകളഞ്ഞ് സർക്കാർ തോന്നിയതുപോലെ സർവ്വകലാശാലകളുടെ കാര്യത്തിൽ ഇടപെട്ടപ്പോഴാണ് പ്രശ്‌നം ഉണ്ടായത്. അല്ലാതെ ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ ഒരു പ്രശ്‌നം കുത്തിപ്പൊക്കിയതല്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മറ്റൊരു വിഷയം ലോകായുക്തയുടേത് ആണ്. ലോകായുക്തയുടെ കഴുത്ത് ഞെരിച്ചത് പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്. അത്തരത്തിൽ ജനാധിപത്യ വിരുദ്ധമായ ബില്ലുകളുമായി വന്നപ്പോഴാണ് രാജ്ഭവൻ ഇടപെട്ടത്. രാജ്ഭവന്റെ കടമയാണതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആരിഫ് മുഹമ്മദ് ഖാൻ പോയതുകൊണ്ട് അത് അവസാനിക്കുമെന്ന് പറയാൻ വയ്യ. കാരണം ഭരണഘടനാപരമായി തന്നെയാണോ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഗവർണർമാരെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.














