വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വച്ചായിരുന്നു ആക്രമണം. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കണാടകയിലേക്ക് പോകുന്ന വഴിയാണ് വിഷ്ണു അപകടത്തിൽപ്പെട്ടത്.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനാ ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വനപാതയിലെത്തിച്ചു. വനംവകുപ്പ് ജീപ്പിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ ജീവൻ നഷ്ടപ്പെട്ടു.
കണ്ണൂർ ആറളത്തും കാട്ടാനയുടെ ആക്രമണമുണ്ടായി. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് രണ്ടു പേർക്കാണ് പരിക്കേറ്റത്. ആറളം ഫാം 13-ാം ബ്ലോക്കിലെ മേഘ, രഞ്ജിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം കണ്ണൂരിലേക്ക് മാറ്റി. ഓടന്തോട് പാലത്തിനു സമീപത്ത് വച്ചായിരുന്നു സംഭവം.