തിരുവനന്തപുരം: മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാന്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മദ്യനയം മാറിയത് ആരുമറിഞ്ഞില്ല എന്നല്ല, മാറിയ മദ്യനയം അനുസരിച്ച് പുതിയ മദ്യനിർമ്മാണശാലക്ക് അനുമതി കൊടുത്തത് ആരും അറിഞ്ഞില്ലയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്ന് വി.ഡി സതീശൻ എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ഒരു വകുപ്പും അറിയാതെ എക്‌സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിർമ്മാണ പ്ലാന്റിന് അനുമതി നൽകിയത് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടത്. പാലക്കാട് ജില്ലയിൽ സമാനമായ ബിസിനസ് നടത്തുന്ന ഡിസ്റ്റിലറികൾ പോലും അറിയാതെ എങ്ങിനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസീസ് കമ്പനി മാത്രം ഇതറിഞ്ഞതെന്ന് വി.ഡി സതീശൻ ചോദിച്ചു.
സ്വന്തം മുന്നണിയിലെ ഘടകകക്ഷികളപ്പോലും ബോധ്യപ്പെടുത്താനാകാത്ത കാര്യങ്ങളാണ് മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനെ വ്യാജ ആരോപണങ്ങൾ കൊണ്ട് പ്രതിരോധിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണെന്നും വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ മദ്യനയം വരുന്നതിന് മുൻപ് എങ്ങിനെയാണ് ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയത്? കോളജ് തുടങ്ങാൻ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അപ്പോൾ ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണ ശാല അനുവദിക്കാൻ വേണ്ടി മാത്രം മദ്യനയം മാറ്റുകയായിരുന്നു എന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ പറഞ്ഞു. മദ്യനിർമ്മാണശാല പൂർത്തിയാകുമ്പോൾ, ആവശ്യമായ വെള്ളമെന്ന പേരിൽ മന്ത്രി പറഞ്ഞ കണക്കും കമ്പനിയുടെ ആവശ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 20 വർഷമായി നടത്തി വിജയിപ്പിച്ച പരിചയസമ്പന്നത എന്നൊക്കെയാണ് സർക്കാർ പറയുന്നത്. പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യ നയ കോഴക്കേസിൽ അറസ്റ്റിലായതും ഹരിയാനയിൽ നാലു കിലോമീറ്റർ ദൂരത്തിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി ഭൂഗർഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂർവം മറച്ചുവച്ചു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.















