കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി നിലപാട് ആവർത്തിച്ചത്. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഇഡി വ്യക്തമാക്കി.
സഹകരണ സംഘങ്ങളുടെ പരിധിയ്‌ക്കപ്പുറമാണ് വായ്പകൾ അനുവദിക്കുന്നത്. നിയമവിരുദ്ധമായിട്ടാണ് ഇത്തരം വായ്പകൾ നൽകുന്നത്. ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ്പകളാണ്. വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് ഇങ്ങനെ നിയമവിരുദ്ധമായി വായ്പ്പകൾ അനുവദിക്കുന്നതെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വായ്പ അടവ് മുടങ്ങിയാലും തിരിച്ചു പിടിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നും ഇഡി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇ.ഡി. സംസ്ഥാനത്ത് 18 സഹകരണ സംഘങ്ങൾക്കെതിരെ ഇ.സി.ഐ.ആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തതായും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഈ സഹകരണ ബാങ്കുകളുടെ പട്ടിക ഉൾപ്പെടെയാണ് സത്യവാങ്മൂലം നൽകിയത്.
സഹകരണ സ്ഥാപനങ്ങളിലെ ഇഡി അന്വേഷണങ്ങൾക്കെതിരെ നൽകിയ ഹർജിയിലാണ് ഇഡിയുടെ സത്യവാങ്മൂലം. സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് പരിധിവിട്ട ഇടപാടുകൾ നടന്നതോടെയാണ് ഇത്തരത്തിൽ അന്വേഷണം നടത്തേണ്ടി വന്നതെന്ന് ഇഡി വ്യക്തമാക്കി.
















