തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. തട്ടിപ്പിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. മണിചെയിൻ തട്ടിപ്പുകൾക്ക് സമാനമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇഡി നടത്തി. വരുംദിവസങ്ങളിൽ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
പകുതി വിലയ്‌ക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ തട്ടിപ്പ് തുക എവിടെയെല്ലാമാണ് നിക്ഷേപിച്ചതെന്ന് പൊലീസിന് കണ്ടെത്താനാകൂ. പ്രതിയുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് തട്ടിയപണം കൊണ്ട് അനന്തു വാങ്ങിയ വാഹനങ്ങളാണിതെന്നാണ് വിവരം. ഇന്നോവ ക്രിസ്റ്റ അടക്കമുള്ള മൂന്ന് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാഷണൽ NGO ഫെഡറേഷൻ എന്ന സംഘടനയുടെ കോർഡിനേറ്ററാണെന്നാണ് അനന്തു സ്വയം പരിചയപ്പെടുത്തിയിരുന്നത്. വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതല ലഭിച്ചിട്ടുണ്ടെന്നും ഇയാൾ ജനങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ ഒറ്റ കമ്പനിയിൽ നിന്നുപോലും ഇയാൾക്ക് ഫണ്ട് ലഭിച്ചിരുന്നില്ല. കേരളത്തിലെമ്പാടുമുള്ള പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ പരാതി പ്രളയമാണ്. ആയിരക്കണക്കിന് പരാതികളാണ് അനന്തുവിനെതിരെയും പ്രതി രൂപീകരിച്ച സൊസൈറ്റികൾക്കെതിരെയും ഉയർന്നിരിക്കുന്നത്.















