കുളിക്കാൻ മടിയുള്ള കുട്ടികളെ വികൃതി കുട്ടികളായാണ് വീട്ടുകാർ കാണാറ്. കളി കഴിഞ്ഞെത്തുമ്പോൾ കുളിക്കാതെ ഭക്ഷണം തരില്ലെന്നും വീട്ടിൽ കയറ്റില്ലെന്ന ‘ഭീഷണി’യും എത്താറുണ്ട്. കുട്ടിക്കാലത്ത് തന്നെ വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യം കുട്ടികളിൽ ഊട്ടിഉറപ്പിക്കാൻ കൂടിയാണ് മാതാപിതാക്കളുടെ ഈ കടുംപിടുത്തം.
ഡോക്ടർമാരും കുളിയെ കുറിച്ച് വാചാലരാകാറുണ്ട്. എന്നാൽ കുളിയിൽ യാതൊരു കാര്യവുമില്ലെന്നും താൻ കുളിക്കാറില്ലെന്നും പറയുന്ന ഡോക്ടറുമുണ്ട്. യുഎസിലെ പൊതുജനാരോഗ്യ വിദഗ്ധനായ ജെയിംസ് ഹംബ്ലിനാണ് അഞ്ചുവർഷമായി കുളിക്കാത്ത ആ ഡോക്ടർ. കുളിക്കാത്തതിന്റെ പേരിൽ തന്റെ ശരീരത്തിന് ദുർഗന്ധമില്ലെന്നും അങ്ങനെയുള്ള തോന്നലുകളെല്ലാം തെറ്റാണെന്നും വാദിക്കുകയാണ് അദ്ദേഹം. ഷാംപൂ, സോപ്പ് തുങ്ങിയ വസ്തുക്കളെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തെ ദോഷകരമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
കുളിയുടെ ആവശ്യകത മനസ്സിലാക്കാനായാണ് താൻ കുളിക്കാതിരുന്നതെന്ന് ഡോക്ടർ പറയുന്നു. വ്യക്തി ശുചിത്വത്തെ വെല്ലുവിളിക്കുക എന്നതല്ല തന്റെ ലക്ഷ്യം. മറിച്ച് ശരീരം വൃത്തിയാക്കാൻ സോപ്പും ഷാംപുവും വേണമെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാൻ വേണ്ടിയാണ് ശ്രമം. വ്യായാമം കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന വിയർപ്പുകളും ഉപ്പുരസവും നീക്കാൻ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞിരുന്നുവെന്നും ഡോക്ടർ പറയുന്നു.
സോപ്പും ഷാംപൂവും ഉപയോഗിച്ച് ശരീരം ഇടയ്‌ക്കിടെ കഴുകുന്നതിലൂടെ ചർമ്മം സ്വാഭാവികമായും വരണ്ടതായിത്തീരുന്നു. കൂടാതെ സോപ്പ്, ഷാംപൂ എന്നിവ ചർമ്മത്തിലെ സ്വാഭാവികമായി ഉണ്ടാകുന്ന കൊഴുപ്പ്, ലിപിഡുകൾ, മറ്റ് എണ്ണകൾ എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.
കുളിച്ചില്ലെങ്കിൽ ശരീരത്തിൽനിന്ന് ദുർഗന്ധം വമിക്കും എന്നാണ് എല്ലാവരുടെയും സങ്കല്പം. എന്നാൽ കുളിക്കാതിരിക്കുന്നതോടെ, ശരീരം അതുമായി പൊരുത്തപ്പെടുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ചർമത്തിൽ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുണ്ട്. സോപ്പും മറ്റും ഉപയോഗിച്ച് കഴുകിക്കൊണ്ട് അവയെ നശിപ്പിക്കുന്നത് നല്ലതല്ലെന്നും ഡോക്ടർ പറയുന്നു.















