ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസ് അപ്പീൽ കോടതി. അമേരിക്കൻ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ഡോണൾഡ് ട്രംപ് ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം റദ്ദാക്കൽ. ഇത് അടിയന്തരമായി നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സമർപ്പിച്ച അപ്പീലാണ് കോടതി തള്ളിയത്. സാൻഫ്രാൻസിസ്കോയിലെ 9-ാമത് യുഎസ് അപ്പീൽ കോടതിയുടേതാണ് നടപടി.
അമേരിക്കയിലെ നിയമവിരുദ്ധ കുടിയേറ്റത്തിനും അതിർത്തിയിലൂടെയുള്ള കടന്നുകയറ്റത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. ഇതിന്റെ ഭാഗമായി സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ നിർണായക ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാൻ ട്രംപ് സർക്കാർ തീരുമാനമെടുത്തു.
അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ അമ്മ/അച്ഛൻ യുഎസ് പൗരനാകണം, അതുമല്ലെങ്കിൽ നിയമപരമായ സ്ഥിര താമസക്കാരൻ ആയിരിക്കണം. അല്ലാത്തവരുടെ മക്കൾക്ക് യുഎസ് പൗരത്വം നൽകുന്നത് തടയുന്ന നിയമത്തിലായിരുന്നു ട്രംപ് ഒപ്പുവച്ചത്. എന്നാൽ ഈ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ഹർജി അപ്പീൽ കോടതി തള്ളുകയായിരുന്നു. നേരത്തെ ഇതേ വിധിയായിരുന്നു കീഴ്‌ക്കോടതിയും പുറപ്പെടുവിച്ചത്. ഇനി സുപ്രീംകോടതിയെ സമീപിക്കുകയാണ് ട്രംപ് ഭരണകൂടത്തിന് മുൻപിലുള്ള ഏക പോംവഴി.
നിലവിൽ അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വം ലഭിക്കും. അനധികൃതമായി കുടിയേറിയവരുടെ മക്കൾക്കും ഇത്തരത്തിൽ ജന്മാവകാശമായി പൗരത്വം ലഭിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി കർശന നടപടി സ്വീകരിച്ചത്.















