അടുത്തിടെ രാജ്യത്തിൽ ഏറെ ആശങ്കയുയർത്തിയ അപൂർവതരം നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രം(ജിബിഎസ്). പൂനെയിലാണ് ഗില്ലൻ ബാരി സിൻഡ്രം ആദ്യം സ്ഥിരീകരിച്ചത്. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. പൂനെയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണ് ഗില്ലൻ ബാരി സിൻഡ്രം. കഴുത്ത്, മുഖം, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെയാണ് ഇവ ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവതരം രോഗമാണിത്. കൈകാലുകൾക്ക് ബലക്ഷയവും മരവിപ്പും ഉണ്ടാകുന്നതിനും ഇവ കാരണമാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സ്പർശം അറിയാതാവുക, മരവിപ്പ് ഉണ്ടാവുക, നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.
ചെറിയ ലക്ഷണങ്ങളോടെയാണ് അസുഖം പിടിപെടുന്നത്. ഇത് പിന്നീട് മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ചില രോഗികളിൽ അതിവേഗം രോഗം പിടിപ്പെടും. രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ആളുകളില്‍ വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയായ ക്യാംപിലോബാക്റ്റര്‍ ജെജുനിയാണ് ജിബിഎസിന് കാരണമാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ രോഗം പടരും.
ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ടായേക്കാം. കയ്യിലും കാലിലും സൂചികുത്തുന്നത് പോലെ വേദനയുണ്ടാകും. ഈ വേദന രാത്രിയിൽ കൂടും. അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ദഹനപ്രക്രിയയിലെ പ്രശ്നങ്ങൾ തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പൂനെയിൽ രോഗം സ്ഥിരീകരിച്ചവരിൽ 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഗില്ലൻ ബാരി സിൻഡ്രോം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പൂനെ ന്യൂറോളജിക്കൽ സൊസൈറ്റി അധികൃതർ നിർദേശിച്ചു. രോഗവ്യാപനം സംബന്ധിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജിബിഎസിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ
പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയാേഗിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
മുട്ട, മത്സ്യം, മാംസം എന്നിവ വേവിച്ച് മാത്രം കഴിക്കുക
മാംസം കഴുകിയതിന് ശേഷം പാത്രം നന്നായി കഴുകി വൃത്തിയാക്കുക
ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക















