തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധിഎന്നാ നിഗമനത്തിലാണ് പൊലീസ്. ലക്ഷങ്ങളുടെ കടം ആണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇത് തന്നെയാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് റിപ്പോർട്ട് .
അഫാന്റെ പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിരവധി പേർക്ക് വൻ തുകകൾ നൽകാനുണ്ട്. ഇത് കൂടാതെ ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്‌ക്കാനായില്ല.പിടിച്ചുനിൽക്കാൻ പണം കടം വാങ്ങി തിരിച്ചും മറിച്ചും നൽക്കുകയായിരുന്നു ഇതുവരെ. എന്നാൽ ഇവർ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായെന്ന് അറിഞ്ഞതോടെ ആളുകൾ പണം നൽകാതെയായി.
അഫാന്റെ പിതാവ് റഹീം സൗദിയിൽ വ്യാപാരസ്ഥാപനം നടത്തി കടക്കെണിയിലായിരുന്നു. ഇയാളും ഏഴുമാസത്തിലേറെയായി പണം അയക്കാറില്ല. വീട് വിറ്റ് സൗദിയിലേക്കു പണം അയക്കാൻ റഹിം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു.റഹിമിന് നാട്ടിൽനിന്നു കുടുംബം പണമയച്ചു നൽകിയിട്ടുണ്ടോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.
അഫാന്റെ മാതാവ് ഷമി കാൻസർ രോഗ ബാധിതയായിരുന്നു. ഷെമിയുടെ ചികിത്സയ്‌ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്‌ക്ക് ആലോചിച്ചിരുന്നു. ഷെമിക്ക് ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നതിനാലാണ് അത് വേണ്ടന്ന് വെച്ചത്. ആത്മഹത്യയിൽ എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയിലുളളതായി സൂചന.
മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയശേഷം അവരിൽ നിന്നും എടുത്ത മാല ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചപ്പോൾ ലഭിച്ച തുകയിൽ 40,000 രൂപ ചിലരുടെ കടംവീട്ടാനുപയോഗിച്ചു.
നാലുദിവസത്തെ നിരീക്ഷണത്തിന് ശേഷം അഫാനെ ആശുപത്രിയിൽ വെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റൂറൽ എസ്.പി. കെ.എസ്.സുദർശനൻ പറഞ്ഞു.















