തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) ബാപ്പ പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. യാത്രാരേഖകൾ ശരിയായതോടെ അബ്ദുൽ റഹിം ദമാമിൽ നിന്ന് യാത്രതിരിച്ചു കഴിഞ്ഞു.. വ്യാഴാഴ്ച രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ച അബ്ദുള്‍ റഹീം 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും എന്നാണ് റിപ്പോർട്ട് . സൗദി അറേബിയയിലെ സ്പോൺസർ നൽകിയ കേസിനെ തുടർന്ന് ഹുറൂബിലായിരുന്ന (യാത്രാവിലക്ക് ) റഹീമിന് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലേക്കു തിരിക്കാനായത്.
കൊലപാതകപരമ്പരയിൽ കുടുംബാംഗങ്ങളായ 4 പേരയടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക ശ്രമത്തിൽ തലയ്‌ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.















