മലപ്പുറം: ഭര്‍ത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് 21കാരിയുടെ പരാതി. മാനസികവും ശാരീരികവുമായുള്ള പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഫോണ്‍ ചെയ്ത് തലാഖ് ചൊല്ലിയത്. സ്വന്തം കുഞ്ഞിനെ ഭര്‍ത്താവ് തള്ളിപ്പറഞ്ഞതായും യുവതി പറഞ്ഞു.
നടുവട്ടം സ്വദേശിനിയാണ് എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ കല്‍പകഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നതായും മൊബൈലിലൂടെ തലാഖ് ചൊല്ലിയെന്നും 21 കാരിയുടെ പരാതിയിൽ പറയുന്നു. ഉമ്മയുടെ മുന്നിൽ വെച്ചാണ് താൻ തലാഖ് ചൊല്ലുന്നതെന്നും ഷാഹുൽ ഹമീദ് യുവതിയോട് പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റിക്കാർ മദ്ധ്യസ്ഥതയ്‌ക്ക് വിളിച്ചപ്പോൾ താൻ തലാഖ് ചൊല്ലിയെന്നും തനിക്ക് ഇനി യുവതിയെ വേണ്ടെന്നുമായിരുന്നു ഷാഹുൽ ഹമീദിന്റെ പ്രതികരണം.
പ്രവാസിയായ ഷാഹുല്‍ ഹമീദ് ജനുവരിയിലാണ് നാട്ടിൽ എത്തിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷം ആയപ്പോഴേക്കും ഇവരുടെ ഇടയിൽ അസ്വാരസ്യം തുടങ്ങിയിരുന്നു. വിവാഹ സമയത്ത് നൽകിയ 15 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ കൈക്കലാക്കിയ ശേഷം സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞത് ഉപദ്രവം തുടങ്ങി. നാട്ടിൽ എത്തിയ ശേഷം മദ്യപിച്ച് മർദിക്കാനും തുടങ്ങി. കട്ടിൽ നിന്നും തള്ളി താഴെയിടുമെന്നും ചുമരിൽ ചേർത്ത് പിടിച്ച് കഴുത്ത് ഞെരിക്കുമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ നിയമവിരുദ്ധമായി തലാഖ് ചൊല്ലിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും സ്വർണവും പണവും കബളിപ്പിച്ച കൈക്കലാക്കിയതിനും ഷാഹുൽ ഹമീദിനെതിരെ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു.















