തൃശൂർ: മഹാ കുംഭമേളയിൽ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്കായുള്ള സ്വീകരണ വേദിക്ക് അനുമതി നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥലത്താണ് സ്വീകരണ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ആദ്യം അനുമതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം ദേവസ്വം ബോർഡ് അനുമതി പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭക്തർ രംഗത്തെത്തി.
മാർച്ച് 18ന് ശ്രീ വടക്കുംനാഥനിൽ കലശം നടക്കുന്നതിനാൽ, ശ്രീമൂലസ്ഥാനത്ത് ഒഴിവില്ലെന്നും; പത്തൊമ്പതിനാണ് നടത്തുന്നതെങ്കിൽ ശ്രീമൂലസ്ഥാനത്ത് വേദി നൽകാം എന്നുമായിരുന്നു ദേവസ്വം ബോർഡ് സംഘാടകരെ അറിയിച്ചത്. ഇതോടെ 18 ന് നടത്താൻ തീരുമാനിച്ച പരിപാടി 19ലേയ്‌ക്ക് മാറ്റുകയായിരുന്നു. എന്നാൽ വേദിക്ക് പന്തൽ കെട്ടുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അവസാനനിമിഷം കൊച്ചിൻ ദേവസ്വം ബോർഡ് വേദി നിഷേധിച്ചതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദേവസ്വം ബോർഡിന്റെ ഹൈന്ദവ വിരുദ്ധയുള്ള തീരുമാനത്തിനെതിരെ ഭക്തജനങ്ങളും രംഗത്തെത്തി. അവസാന നിമിഷം അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ സ്വീകരണ പരിപാടി നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം.
സ്വാമി ആനന്ദവനം ഭാരതിയുടെ ജന്മദേശമാണ് തൃശൂർ. മഹാമണ്ഡലേശ്വറായി അഭിഷിക്തനായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ആദരിക്കാനായി സ്വീകരണം ഒരുക്കിയത്. അനുമതി നിഷേധിച്ചതിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ദേവസ്വം ബോർഡ് നൽകിയിട്ടില്ല.















