പൂനെ: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. പൂനെയിലെ ചന്ദൻ നഗർ പ്രദേശത്താണ് സംഭവം. പ്രതി ഐടി ജീവനക്കാരനായ മാധവ് തികേതി (38) യെ പൊലീസ് അറസ്റ്റ് ചെയ്തു. മാധവ് തികേതിയുടെയും ഭാര്യ സ്വരൂപയുടെയും ഏക മകനായിരുന്ന ഹിമ്മത് മാധവ് തികേതിയെയാണ് സ്വന്തം പിതാവ് തന്നെ കൊലപ്പെടുത്തിയത്.
സംഭവ ദിവസം സ്വരൂപയ്‌ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ മാധവ് തന്റെ മകനെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭർത്താവും മകനും മടങ്ങിയെത്താതായതോടെ സ്വരൂപ ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇരുവരെയും കാണാനില്ലെന്ന് പരാതി നൽകി.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളിൽ നിന്നും പൊലീസ് മാധവിനെ കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ഒരു ലോഡ്ജിൽ നിന്നും മദ്യപിച്ച് അവശനായ നിലയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി മകനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. കുറ്റകൃത്യം നടന്ന വനപ്രദേശത്ത് നടത്തിയ പരിശോധനയിൽ പൊലീസ് കഴുത്തറുത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.















