ദിപിന്‍ ദാമോദരന്‍
മറ്റ് രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കത്തിന് ആശ്വാസ സമയം കൊടുത്തെങ്കിലും ചൈനയ്‌ക്കുള്ള തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന (മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) ട്രംപിന്റെ സ്വപ്‌നം ഇന്ന് ഭൂമിയില്‍ ഏറ്റവും ആഘാതമേല്‍പ്പിക്കുന്നത് അമേരിക്കയുടെ ഏറ്റവും മഹത്തായ ബ്രാന്‍ഡുകളിലൊന്നായ ആപ്പിളിനെയെന്നത് മറ്റൊരു വൈരുദ്ധ്യം.
ചൈനയെ അമിതമായി ആശ്രയിച്ചതിന്റെ ദൂഷ്യഫലം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ആപ്പിള്‍ ഐഫോണിലെ ‘ഐ’, സിഇഒ ടിം കുക്ക് ഇനി ഇന്ത്യക്ക് ഡെഡിക്കേറ്റ് ചെയ്യുമെന്നത് തീര്‍ച്ചയാണ്. ട്രംപിന്റെ താരിഫ് പേടിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി 600 ടണ്‍ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും ആപ്പിള്‍ അമേരിക്കയിലെത്തിച്ചത്. ആഗോള മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം 10 വിമാനങ്ങള്‍ ഐഫോണുകളായി ഇന്ത്യയില്‍ നിന്ന് പറന്നിട്ടുണ്ട്. വലിയ തോതില്‍ ഇന്ത്യയില്‍ നിന്ന് ഐഫോണ്‍ യുഎസിലെത്തിക്കാനുള്ള നീക്കത്തിലാണ് ക്യുപ്പര്‍ട്ടിനോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍.
ആപ്പിളിന്റെ നാല് പ്രൊഡക്ഷന്‍ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ചെന്നൈയിലെ എയര്‍പോര്‍ട്ട് അധികൃതരോട് കസ്റ്റംസ് ക്ലിയറന്‍സ് സമയം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറായി കുറയ്‌ക്കാനും ആപ്പിള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആപ്പിളിന്റെ കഷ്ടകാലം
ട്രംപിന്റെ ആദ്യഭരണകാലയളവിലും തീരുവ യുദ്ധം പൊട്ടിപ്പുറപ്പട്ടെങ്കിലും ആപ്പിളിന് പ്രത്യേക ഇളവ് നല്‍കിയിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ഇളവ് നല്‍കാന്‍ ട്രംപ് തയാറായില്ല. അതിനാലാണ് ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാന്‍ 2017 മുതല്‍ ആപ്പിള്‍ നടത്തിവരുന്ന പദ്ധതിക്ക് ഇപ്പോള്‍ റോക്കറ്റ് വേഗം കൈവന്നിരിക്കുന്നത്.
ചൈനയോടുള്ള ആപ്പിളിന്റെ ടാറ്റ പറച്ചില്‍ അതിവേഗത്തിലായേക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി രൂപയുടെ ഐഫോണ്‍ ഉല്‍പ്പാദനമാണ് അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. ആ കണക്ക് വര്‍ധിപ്പിക്കാനാണ് ഇനിയുള്ള നീക്കം.
മൊത്തം ഐഫോണ്‍ നിര്‍മാണത്തിലുള്ള ഇന്ത്യയുടെ വിഹിതം 26 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തോടെ ഈ കണക്കില്‍ ഇനിയും വലിയ വര്‍ധന വരാനാണ് സാധ്യത. ആപ്പിള്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്
നിലവില്‍ പ്രതിവര്‍ഷം 15-16 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ നിര്‍മാണമാണ് ആപ്പിള്‍ ഇന്ത്യയില്‍ നടത്തുന്നത്. തന്റെ ഇലക്ഷന്‍ പ്രചരണസമയത്ത് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 60-100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇപ്പോഴത് 145 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.
ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം ഇരട്ടിയാക്കി 30 ബില്യണ്‍ ഡോളറിലെത്തിക്കുകയും രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ മൊത്തം ഐഫോണ്‍ നിര്‍മാണത്തിലുള്ള ഇന്ത്യയുടെ വിഹിതം 26 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തോടെ ഈ കണക്കില്‍ ഇനിയും വലിയ വര്‍ധന വരാനാണ് സാധ്യത. ആപ്പിള്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്.
എന്തുകൊണ്ട് ഇന്ത്യ?
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ആപ്പിളിന്റെ വിപണി മൂല്യത്തില്‍ 700 ബില്യണ്‍ ഡോളര്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അമേരിക്ക ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണെന്നതാണ് കാരണം. ചൈനയില്‍ കേന്ദ്രീകൃതമായി ബിസിനസ് വികസിപ്പിച്ചതിന് ആപ്പിള്‍ നല്‍കിയ വിലയാണത്. ഓരോ വര്‍ഷവും മാതൃരാജ്യമായ അമേരിക്കയിലേക്ക് 50 മില്യണിലധികം ഐഫോണുകളാണ് ആപ്പിള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മൊത്തം ഐഫോണുകള്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചാല്‍ പോലും 30 മില്യണ്‍ മാത്രമേ ആകൂ. പക്ഷേ കോവിഡിന് ശേഷം ഇന്ത്യയില്‍ മികച്ച രീതിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുന്ന ആപ്പിള്‍ മൊത്തം ഫോണുകള്‍ അമേരിക്കയിലേക്ക് അയക്കുന്ന സാഹസം കാണിച്ചേക്കില്ല.
ആപ്പിളിന്റെ ബിസിനസ് പ്ലാനില്‍ വമ്പന്‍ പ്രാധാന്യം ലഭിക്കുന്ന രാജ്യങ്ങളില്‍ മാത്രമേ യുഎസ് ഭീമന്‍ റിസര്‍ച്ച് സബ്‌സിഡിയറികള്‍ സ്ഥാപിക്കാറുള്ളൂ. നിലവില്‍ യുഎസ്, ചൈന, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ ഐഫോണ്‍ ഭീമമന് റിസര്‍ച്ച് സബ്‌സിഡിയറി യൂണിറ്റുകളുള്ളൂ.
പ്രതിസന്ധി മറികടക്കാന്‍ ഐഫോണുകളുടെ വില കൂട്ടാന്‍ ആപ്പിള്‍ തീരുമാനിച്ചെന്നാണ് വിവരം. എന്നാല്‍ അമേരിക്കയില്‍ തന്നെ ഐഫോണുകള്‍ നിര്‍മിച്ച് വില്‍ക്കാന്‍ ആപ്പിള്‍ തയാറാകില്ല. അങ്ങനെ വന്നാല്‍ നിലവില്‍ 1000 ഡോളര്‍ വരുന്ന ഐഫോണുകള്‍ ചുരുങ്ങിയത് 3500 ഡോളറിനെങ്കിലും വില്‍ക്കേണ്ടി വരും. പകരമുള്ള പരിഹാരം ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം പരമാവധി കൂട്ടുക എന്നതുതന്നെയായിരിക്കും. എന്നാല്‍ വിയറ്റ്‌നാമിന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന ഇറക്കുമതിച്ചുങ്കം 46 ശതമാനമെന്നതും കണക്കിലെടുക്കണം. നിലവില്‍ യുഎസിലേക്ക് കയറ്റി അയക്കുന്ന ഐഫോണുകളുടെ 80 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലാണെന്നതാണ് ആപ്പിളിന്റെ ഏറ്റവും വലിയ പ്രതിസന്ധി.
ആപ്പിളിന്റെ നിര്‍മാണ പട്ടികയില്‍ ഇന്ത്യ ഇതിനോടകം പ്രധാന ഇടം നേടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി അടുത്തിടെ തങ്ങളുടെ ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) സബ്‌സിഡിയറി ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്റ് കമ്പനികള്‍ക്ക് ഗവേഷണം, ഡിസൈന്‍, ടെസ്റ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ പിന്തുണ നല്‍കുകയാണ് പുതിയ കമ്പനിയുടെ നീക്കം.
ആപ്പിളിന്റെ ബിസിനസ് പ്ലാനില്‍ വമ്പന്‍ പ്രാധാന്യം ലഭിക്കുന്ന രാജ്യങ്ങളില്‍ മാത്രമേ യുഎസ് ഭീമന്‍ റിസര്‍ച്ച് സബ്‌സിഡിയറികള്‍ സ്ഥാപിക്കാറുള്ളൂ. നിലവില്‍ യുഎസ്, ചൈന, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ ഐഫോണ്‍ ഭീമമന് റിസര്‍ച്ച് സബ്‌സിഡിയറി യൂണിറ്റുകളുള്ളൂ.
ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇതോടെ മുഖ്യ പങ്കുവഹിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ഇന്ത്യന്‍ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ആപ്പിളിന്റെ നിര്‍മാണ കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.
ഇന്ത്യയിലെ ജനസംഖ്യയും ഉപഭോക്താക്കളുടെ ചെലവിടല്‍ വരുമാനത്തില്‍ വരുന്ന വര്‍ധനവുമെല്ലാം തദ്ദേശീയ പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഇത് നിര്‍ണായകമാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 50,000 കോടി രൂപയിലധികമായി മാറിയിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.27 ബില്യണ്‍ ഡോളറിന്റേതായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 23.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് അസംബിള്‍ ചെയ്തത്. 10 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുകയും ചെയ്തു.
എന്തായാലും ചൈനയ്‌ക്ക് പകരം ആപ്പിള്‍ ഇനി ഇന്ത്യയെയാകും കൂടുതല്‍ ആശ്രയിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. വ്യാളി തീര്‍ത്ത കുരുക്കഴിക്കാന്‍ ഇന്ത്യന്‍ ആനകള്‍ തയാറെടുത്ത് കഴിഞ്ഞിരിക്കുന്നു.















