പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കം മാറാതെ അഹമ്മദാബാദ് സ്വദേശിയായ റിഷി ഭട്ട്. തൊട്ടടുത്തള്ളവരുടെ നിലവിളിയും വെടിവയ്പ്പും ഒന്നുമറിയാതെ സ്പിലൈൻ റൈഡ് നടത്തുന്ന റിഷിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലാണ്. യാത്രയുടെ ആഹ്ലാദത്തിൽ മുഴുകിയിരുന്നതിനിടെ തനിക്കൊപ്പം കാഴ്ചകൾ ആസ്വദിച്ചിരുന്ന ഒരു കൂട്ടം ആളുകൾ വെടിയേറ്റുവീണ കാര്യം റിഷി അറിഞ്ഞിരുന്നില്ല.
റിഷിയുടെ വീഡിയോയിൽ ഭീകരന്മാരുടെയും വെടിയേറ്റ് വീഴുന്നവരുടെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒന്നുമറിയാതെ വീഡിയോ പിടിത്തത്തിലും അതിമനോഹരമായ സ്ഥലത്തെ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുകയാണ് റിഷി. സ്പിലൈൻ റൈഡ് അവസാനിക്കാൻ നേരം മാത്രമാണ് തനിക്ക് ചുറ്റും നടന്ന, നടക്കുന്ന ഭീകരാക്രമണത്തെ കുറിച്ച് റിഷി മനസിലാക്കിയത്.
ഭീകരരെ കണ്ട് പേടിച്ച് ഓടുന്നവരെയും വെടിയേറ്റ് വീഴുന്നവരെയും ഭീകരർക്ക് മുന്നിൽ കൂട്ടമായി നിൽക്കുന്നവരെയുമൊക്കെ റിഷിയുടെ വീഡിയോയിൽ കാണാം. സ്പിലൈൻ യാത്ര തുടങ്ങിയപ്പോൾ തന്നെ വെടിവയ്പ്പ് നടന്നിരുന്നു. സ്പിലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഭീകരാക്രമണമാണെന്ന് മനസിലായ ഉടനെ താൻ കുടുംബത്തെയും കൂട്ടി ഓടാൻ ആരംഭിച്ചെന്നും കുഴി പോലുള്ള ഭാഗത്ത് ഒളിച്ചിരുന്നെന്നും റിഷി പ്രതികരിച്ചു. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുറച്ച് പേർ അവിടെ ഒളിച്ചു. വെടിയൊച്ച കേൾക്കാതിരുന്നപ്പോൾ ഞങ്ങൾ അവിടെ നിന്നും ഓടി. അവർ വീണ്ടും വെടിവച്ചു. അഞ്ച് പേർ വെടിയേറ്റുവീണു. കുതിര സവാരിക്കാരാണ് തങ്ങളെ അവിടെ നിന്ന് രക്ഷിച്ചതെന്നും റിഷി പറഞ്ഞു.















