ആദ്യ ഐപിഎൽ ട്രോഫി നേടിയ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നാട്ടിലേക്ക് മടങ്ങുമ്പോൾ അവർക്ക് രാജകീയ വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് ബെംഗളൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ചരിത്ര വിജയം നേടിയ ടീം, ഇന്ന് ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് വിജയാഘോഷത്തിന്റെ ഭാഗമായി പരേഡ് സംഘടിപ്പിക്കും. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ഐപിഎൽ കിരീടനേട്ടം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ ഒത്തുകൂടും.
വിധാൻ സൗധയിൽ നിന്നാരംഭിക്കുന്ന ആർസിബി താരങ്ങളുടെ ഐപിഎൽ കിരീടം വഹിച്ചുകൊണ്ടുള്ള ബസ് പരേഡ് ഉച്ചകഴിഞ്ഞ് 3:30 ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ സമാപിക്കും. ഐപിഎൽ ചാമ്പ്യന്മാർ നഗരഹൃദയത്തിലൂടെ കടന്നുപോകുമ്പോൾ ആർസിബി ജേഴ്സിയണിഞ്ഞ ആരാധകർ കൊടികൾ വീശിയും ആർപ്പുവിളിച്ചും അവരെ വരവേൽക്കും. നഗര അധികാരികൾ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ, ആർസിബിയുടെ ഇതിഹാസ താരം വിരാട് കോലി ടീമിന്റെ ബെംഗളൂരുവിലേക്കുള്ള തിരിച്ചുവരവ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ബെംഗളൂരുവിലെ ആരാധകർക്കൊപ്പം വിജയം ആഘോഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ടീമിനൊപ്പം ചേരാൻ മുൻ ആർസിബി താരങ്ങളായ ക്രിസ് ഗെയ്‌ലിനെയും എബി ഡിവില്ലിയേഴ്‌സിനെയും കോലി ക്ഷണിച്ചിട്ടുണ്ട്.















