ബെംഗളൂരു: കൊല്ലൂർ മൂകാംബിക ദേവിക്ക് കാണിക്കയായി സ്വർണമുഖം സമർപ്പിച്ച് ഭക്തൻ. ഒന്നേകാൽ കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖമാണ് ദേവിക്ക് സമർപ്പിച്ചത്. തുമകുരു സ്വദേശിയായ ഡോക്ടർ ലക്ഷ്മി നാരായണയാണ് ദേവിക്ക് വഴിപാടായി സ്വർണമുഖം നൽകിയത്.
ഒരു കിലോ സ്വർണം കൊണ്ട് ഒരുക്കിയ സ്വർണമുഖത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണമുഖം. രാവിലെയാണ് ലക്ഷ്മി നാരായണ ക്ഷേത്രത്തിലെത്തി കാണിയ്‌ക്ക അർപ്പിച്ചത്. ക്ഷേത്ര പുരോഹിതന്മാരായ കെ.എൻ. സുബ്രഹ്മണ്യ അഡിഗ, നരസിംഹ ഭട്ട്, കാളിദാസ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷം ദേവിക്ക് സ്വർണമുഖം സമർപ്പിച്ചു.
സ്വർണമുഖം സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. 45 വർഷങ്ങൾക്ക് മുമ്പ് ദേവിക്ക് സ്വർണമുഖം സമർപ്പിക്കുന്നതായി സ്വപ്നം കണ്ടിരുന്നെന്നും ഇപ്പോൾ അത് നിറവേറ്റിയെന്നുമാണ് ലക്ഷ്മി നാരായണ പ്രതികരിച്ചത്.















