കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പിടിയിലായ യുവതികളുടെ മൊഴി പുറത്ത്. ഒരു കസ്റ്റമർ വന്നുപോയാൽ ആയിരം രൂപയാണ് പ്രതിഫലം എന്നാണ് അന്യസംസ്ഥാനക്കാരായ യുവതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരുടെ മാഡം എന്ന് വിശേഷിപ്പിക്കുന്ന സ്ത്രി 3,500 രൂപയാണ് കസ്റ്റമറിൽ നിന്നും വാങ്ങിയിരുന്നതെന്നാണ് വിവരം. ഇത്രയും തുക വാങ്ങിയത് അറിഞ്ഞിരുന്നില്ലെന്നും പറ്റിക്കപ്പെട്ടകാര്യം ഇപ്പോഴാണ് അറിയുന്നതെന്നും യുവതികൾ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നുമാണ് പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒൻപതുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. ദിവസവും ലക്ഷങ്ങളാണ് ഇവരുടെ വരുമാനമെന്നാണ് വിവരം.
പെൺവാണിഭ സംഘത്തിന് പൊലീസുകാരുമായി ഇടപാടുണ്ടായിരുന്നു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവർമാരായ ഷൈനിത്ത്, കെ സനിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവർ സ്ഥിരം സന്ദർശകരായിരുന്നു എന്നാണ് കണ്ടെത്തൽ. കേസിൽ യഥാക്രമം 11, 12 പ്രതികളാണിവർ.
ഇതിൽ ഷൈനിത്തിന്റെ അക്കൗണ്ടിലേക്ക് ഇടപാടുകാരുടെ പണം വന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി പല അക്കൗണ്ടികളിലേക്കാണ് പണം വാങ്ങിയിരുന്നത്. 2022-ൽ നടത്തിപ്പുകാരിയായ ബിന്ദു സമാനരീതിയിൽ പിടിയിലായിരുന്നു . ആ സമയത്താണ് പ്രതികളായ പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചത്.















