റാഞ്ചി: ഝാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 18 കാൻവാർ തീർത്ഥാടകർ മരിച്ചു. ദിയോഘർ ജില്ലയിലെ ജമുനിയ ഗ്രാമത്തിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തിലെ ശ്രാവണി മേള നടക്കുന്നതിനിടെയാണ് സംഭവം. 35-ഓളം തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസ് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് പൂർണമായും തകർന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സമീപവാസികളെത്തിയാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.
എൻഡിആർഎഫ്, പൊലീസ് സേനകളെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വാഹനത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചുവരികയാണ്. അപകടകാരണം വ്യക്തമല്ല. ഡ്രൈവർമാരുടെ അശ്രദ്ധയാണോ അപകട കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.















