കണ്ണൂർ: സ്കൂൾ സമയമാറ്റ വിഷയത്തിൽ പുതിയ നിലപാടുമായി സ്പീക്കർ എം എൻ ഷംസീർ. കാലത്തിനനുസരിച്ച് മത പണ്ഡിതന്മാർ ചിന്താഗതികളിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ പരാമർശം.
രാവിലെ ഉറങ്ങിയെണീക്കുന്ന കുട്ടി ഫ്രഷ് മൂഡിൽ എട്ട് മണിക്ക് പഠിക്കാൻ പോകട്ടെ. ഗൾഫ് ഉൾപ്പടെ പല വിദേശ രാജ്യങ്ങളിലും സ്കൂൾ സമയം എട്ട് മണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയ്‌ക്ക് ശേഷം ഭക്ഷണം കഴിച്ച് കുട്ടികൾ കളിക്കാൻ പോകട്ടെ. അല്ലെങ്കിൽ മദ്രസകളിൽ പോകട്ടെ. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറേണ്ടത് അനിവാര്യമാണ്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക നിലവാരം ഉയർത്താനും വിദ്യാലയങ്ങൾക്ക് കഴിയട്ടെയെന്നും ഷംസീർ പറഞ്ഞു.















