ന്യൂഡൽഹി: തീരുവ സംഘർഷത്തിനിടെ ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചു. അമേരിക്കയുടെ വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് വാണിജ്യമന്ത്രാലയ അഡിഷണൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. ആറാം വട്ട ചർച്ചകൾക്ക് മുന്നോടിയായാണ് ഉദ്യോഗസ്ഥതല കൂടിക്കാഴ്ച നടക്കുന്നത്. ബ്രണ്ടൻ ലിഞ്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയിലിനെ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
റഷ്യൻ എണ്ണയുടെ പേരിൽ 50 ചുങ്കം ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിനും ചർച്ചയിൽ ഊന്നൽ നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂല പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.
അധിക തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. എന്നാൽ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ മുൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ജനിത മാറ്റം വരുത്തിയ കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്നാണ് ഇന്ത്യയുടെ നയം. സോയ, ആപ്പിൾ, ചോളം, എത്തനോൾ എന്നിവയ്‌ക്ക് ഇന്ത്യ ചുമത്തിയ തീരുവ കുറയ്‌ക്കണമെന്നാണും കമ്പോളം തുറക്കണമെന്നുമാണ് യുഎസിന്റെ ആവശ്യം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളാകും ചർച്ചയിൽ നിർണ്ണായകമാകും.















