കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മുസ്ലീം മതമൗലികവാദി സംഘടന നടത്തിയ പരിപാടി വിവാദത്തിൽ. മതമൗലികവാദികളായ മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നൂറു ശതമാനം സാക്ഷരതയും പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലാണ് അഫ്ഗാൻ മോഡൽ.
ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ കർട്ടൻ കെട്ടി മറച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്റ്റേജിന് സമീപത്തായി ആൺകുട്ടികൾ മുൻനിരയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. പിന്നിൽ മൂടുപടം കൊണ്ട് മറച്ചിടത്തായി പെൺകുട്ടികളെയും കാണാം. മതം – ശാസ്ത്രം – ധാർമ്മികത എന്ന വിഷയത്തിൽ ക്യാമ്പസ് ഡിബേറ്റ് എന്നാണ് സംഘടനയുടെ നോട്ടീസിൽ പറയുന്നത്.
പരിപാടിക്ക് അനുമതി നൽകിയവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ വർഗീയ വിഷം കുത്തിവയ്‌ക്കുന്ന ഇത്തരം പരിപാടികൾ സർക്കാർ കാമ്പസിനുള്ളിൽ നടക്കുന്നത് അപകടകരമാണ്. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍. അശ്വതി പറഞ്ഞു.















