ഇംഫാൽ: അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരവാദികൾ അറസ്റ്റിൽ. ശനിയാഴ്ച മണിപ്പൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അക്രമികൾ സഞ്ചരിച്ചതായി കരുതുന്ന വാൻ സംഭവസ്ഥലത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഇംഫാലിലെ മുതും യാങ്ബിയിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇംഫാലിന്റെ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരുകൂട്ടം ഭീകരർ സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ പതിയിരുന്ന് വെടിവയ്‌ക്കുകയായിരുന്നു. സൈനികരായ നായിബ് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ രഞ്ജിത് സിംഗ് കശ്യപ് എന്നിവരെയാണ് രാജ്യത്തിന് നഷ്ടമായത്. പരിക്കേറ്റ സൈനികർ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിലാണ്.
ഗവർണർ അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം മണിപ്പൂരിലെ പ്രശ്നബാധിത മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.















