എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന കസ്റ്റംസ് പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നെത്തിച്ച 20 വാഹനങ്ങൾ കേരളത്തിൽ വിറ്റുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
രാവിലെ മുതൽ ദുൽഖർ സൽമാന്റെ എറണാകുളത്തെ വീട്ടിൽ കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. അഞ്ച് ജില്ലകളിലായി നടന്ന പരിശോധനയിൽ 11 കാറുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.
കോഴിക്കോട് യൂസ്ഡ് കാർ ഷോറൂമിൽ നിന്നും വാഹനങ്ങൾ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന നടക്കുകയാണ്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
നടന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വാഹനങ്ങൾ വാങ്ങിയ രേഖകളും മറ്റ് തെളിവുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40-ഓളം വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷൻ ചെയ്ത് രാജ്യത്ത് വിൽക്കുകയായിരുന്നു.















