ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദർ ജെയിനിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സത്യേന്ദർ ജെയിനിന്റെ ഉടമസ്ഥതയിലുള്ള 7.44 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ആംആദ്മി സർക്കാരിൽ സത്യേന്ദർ ജെയിൻ മന്ത്രി ആയിരിക്കെ അഴിമതി നടന്നുവെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുമാണ് കേസ്. 2018-ൽ സത്യേന്ദർ ജെയിനിനും ഭാര്യ പൂനം ജെയിനിനുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ നേരത്തെ 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അനധികൃതമായി പണം സമ്പാദിച്ചുവെന്നതിന് വ്യക്തമായ തെളിവുകളാണ് ഇഡിക്ക് ലഭിച്ചത്. 2022-ലാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. നാല് സ്വകാര്യ കമ്പനികളുമായി ചേർന്ന് കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് വർഷത്തിന് ശേഷം ഡൽഹി കോടതി ജാമ്യം അനുവദിച്ചിരുന്നു.















