ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ഉത്പ്പാദനക്ഷമതാ ബന്ധിത ബോണസ് നൽകാൻ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. 10.91 ലക്ഷത്തിലധികം വരുന്ന റെയിൽവേ ജീവനക്കാർക്ക് 1,865.68 കോടി രൂപയുടെ 78 ദിവസത്തെ ബോണസ് നൽകാനാണ് തീരുമാനമായത്. കൂടാതെ ബിഹാറിലെ ഭക്തിയാർപൂർ-രാജ്ഗിർ-തിലയ്യ റെയിൽവേ ലൈൻ സെക്ഷൻ ഇരട്ടിയാക്കുന്നതിന് 2,192 കോടി രൂപ പദ്ധതിയുടെ അംഗീകാരവും നൽകിയിട്ടുണ്ട്.
ബിഹാറിലെ NH-139W യുടെ 4-വരി സഹേബ്ഗഞ്ച്-അരേരാജ്-ബെട്ടിയ സെക്ഷൻ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ നിർമിക്കാനും തീരുമാനമായി. ഇന്ത്യയുടെ കപ്പൽ നിർമാണം സമുദ്രമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് 69,725 കോടി രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗീകാരം നൽകി.
റെയിൽവേ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതാണ് റെയിൽവേയുടെ ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതി പ്രകാരം യോഗ്യരായ ഓരോ ജീവനക്കാരനും നൽകേണ്ട ബോണസ് 17,951 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് നൽകുന്ന ബോണസുകൾ ഉത്സവങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുന്നോടിയായി തന്നെ നൽകും. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സഹായകമാകും.
നോൺ-റെയിൽവേ ജീവനക്കാരായ ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർക്കാണ് ബോണസ് നൽകുന്നത്.















