ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്കെതിരായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. മാവോയിസ്റ്റ് ഭീകരരുമായി വെടിനിർത്തലിനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇടത് പാർട്ടികളുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2026 മാർച്ചിൽ രാജ്യം കമ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിക്കുമെന്നും അമിത് ഷാ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ് കേന്ദ്രസർക്കാർ.
ദിവസങ്ങൾക്ക് മുൻപ് സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ എന്ന പേരിൽ കത്ത് പുറത്തുവന്നിരുന്നു. ചർച്ചയ്‌ക്ക് തയ്യാറാണെന്നും വെടിനിർത്തൽ നടപ്പാക്കണമെന്നുമാണ് കത്തിൽ ഉന്നയിച്ച ആവശ്യം. കത്തിന്റെ ആധികാരികതയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് യാതൊതു തരത്തിലുള്ള വെടിനിർത്തലിനില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
ഛത്തീസ്ഗഡിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ 3 ഭീകരരെ സേന വധിച്ചിരുന്നു. 14 ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്നവരെയാണ് ഇല്ലാതാക്കിയത്. ഈ വർഷം ഇതുവരെ 252 ഭീകരരെയാണ് സേന വധിച്ചത്.















