ലക്നൗ: ഐ ലവ് മുഹമ്മദ് യാത്രയ്‌ക്ക് പിന്നിലെ അക്രമികൾക്കെതിരെ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി. കേസിൽ അറസ്റ്റിലായ മൗലാന തൗഖീർ റാസ അനധികൃതമായി കൈവശപ്പെടുത്തിയ കെട്ടിടങ്ങൾ ഇടിച്ചുതകർത്തു.
റാസയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ബറേലി മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി കയ്യേറിയാണ് ഇത് നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുനിസിപ്പൽ കോർപ്പറേഷന്റെയും ബറേലി വികസന അതോറിറ്റിയുടെയും ഉദ്യോഗസ്ഥരാണ് റാസക്കെതിരെ നടപടി എടുത്തത്.
സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബറേലി അക്രമവുമായി ബന്ധപ്പെട്ട് മൗലാന തൗഖീർ റാസ ഉൾപ്പെടെ 62 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൗലാന തൗഖീർ റാസ, നഫീസ്, നദീം ഖാൻ തുടങ്ങിയവരാണ് കലാപത്തിന് ആഹ്വാനം ചെയ്തത്. കൂടാതെ തൗഖീർ റാസയുടെ പേരിലുള്ള 150 കോടിയുടെ സ്വത്തുക്കളും പൊലീസ് കണ്ടുകെട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും കർശന നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.















