തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപത്തിന്റെ സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിന്റെ രേഖകൾ പുറത്ത്. ഇതിന്റെ രേഖകൾ വിജിലൻസ് അന്വേഷണത്തിൽ കണ്ടെടുത്തു. ദേവസ്വത്തിന്റെ മരാമത്ത് ഓഫീസിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്.
1998 ൽ വിജയ് മല്യ നൽകിയ സ്വർണം ഉപയോഗിച്ച് പൂശിയ വസ്തുക്കൾ 2019 ആയപ്പോൾ എങ്ങനെ ചെമ്പായി മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. 30 കിലോ സ്വർണവും 1,900 കിലോ ചെമ്പുമാണ് വിജയ് മല്യ ദേവസ്വം ബോർഡിന് നൽകിയത്. ശ്രീകോവിലിലെ മേൽക്കൂരയും ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളുമാണ് ഈ സ്വർണം ഉപയോഗിച്ച് പൂശിയത്. എന്നാൽ 2019-ൽ തിളക്കം മങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വർണം പൂശാൻ വീണ്ടും തീരുമാനിച്ചത്. തുടർന്ന് ചെന്നൈയിലെ സ്മാർട്സ് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു.
ചെമ്പ് പാളിയാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം. ദേവസ്വം ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നതും ചെമ്പ് പാളി എന്നാണ്. വിജയ് മല്യ നൽകിയ രേഖകൾ അന്വേഷണസംഘം ദേവസ്വത്തോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫീസിൽ നിന്ന് രേഖകൾ കണ്ടെടുത്തത്.















