ഇസ്ലാമാബാദ്: പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരും സർക്കാരും തമ്മിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ ഒത്തുതീർപ്പിലെത്തി. അവാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും പാക് സർക്കാർ അംഗീകരിച്ചതായാണ് വിവരം. പാകിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അവാമി ആക്ഷൻ കമ്മിറ്റി 38 ആവശ്യങ്ങളാണ് സർക്കാരിനെ അറിയിച്ചത്. ഇതിൽ പകുതിയിൽ കൂടുതലും മറ്റൊരു വഴിയുമില്ലാതെ സർക്കാർ അംഗീകരിക്കുകയായിരുന്നു. പ്രക്ഷോഭകരുമായി കരാറിൽ ഒപ്പിട്ടതായി പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി അറിയിച്ചു. പ്രക്ഷോഭം അവസാനിപ്പിച്ചതോടെ പിഒകെയിലെ റോഡുകൾ തുറന്നു.
സെപ്റ്റംബർ 29-നാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിൽ ഇതുവരെ 12 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തിരുന്നു.
വർഷങ്ങളായി നിലനിൽക്കുന്ന രാഷ്‌ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് എഎസി ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തി പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സബ്സീഡി, ന്യായമായ വൈദ്യുതി ചാർജ്, വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.















