തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തിരുവന്തപുരം പാറശ്ശാല സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
RCC യിൽ ചികിത്സയിലുള്ള ആളിനാണ് രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് 5 പേർക്ക് രോഗബാധസ്ഥിരീകരിച്ചു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയിൽ മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 10 ആയി.
കഴിഞ്ഞ ദിവസം കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ ആറ്റിങ്ങൽ കൊടുമൺ സ്വദേശി, വർക്കല ഇടവ വെൺകുളം വാർഡിൽ 34 വയസ്സുള്ള സ്ത്രീ എന്നിവർക്കാണ് രോഗം. കാലിനേറ്റ പരുക്കിന്റെ ചികിത്സയ്‌ക്കിടെയാണ് നിർമാണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ചു. ഇടവ വെൺകുളം മരക്കമുക്ക് സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ വീട്ടിൽ പൈപ്പ് ലൈനിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നു ബന്ധുക്കൾ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.
തിങ്കളാഴ്ച വാമനപുരം, വിഴിഞ്ഞം സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 5 ന് മലപ്പുറം പാണക്കാട്, 4 ന് ആലപ്പുഴ തണ്ണീർമുക്കം, കോഴിക്കോട് തിരുവാങ്ങൂർ, 2 ന് കോഴിക്കോട് കൊളത്തൂർ, 1 ന് മലപ്പുറം മാറഞ്ചേരി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ 1 ന് മരിച്ച കൊല്ലം എടവട്ടം ചിറക്കര സ്വദേശിക്കും രോഗം ബാധിച്ചിരുന്നു.















