ഇസ്ലാമാബാദ്: താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാകിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെ ലക്ഷ്യമിട്ടുകൊണ്ട് അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഭീകരർക്കെതിരെ നടപടികൾ എടുക്കുന്നില്ലെങ്കിൽ പാകിസ്ഥാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും. ക്ഷമയ്‌ക്ക് അതിരുകളുണ്ട്. പാകിസ്ഥാനിലായാലും അഫ്ഗാനിസ്ഥാനിലായാലും ഭീകരർക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ ഫലം അനുഭവിക്കേണ്ടിവരും.
പാകിസ്ഥാന് ഭീഷണിയായി നിൽക്കുന്ന ഏഴായിരത്തോളം ആളുകളെ അഫ്ഗാൻ മണ്ണിൽ താമസിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്ന ഭീകരർക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതിന് ദിവസങ്ങൾക്കുള്ളിൽ ഉന്നതതല പ്രതിനിധി സംഘത്തെ കാബൂളിലേക്ക് അയയ്‌ക്കും.
ഭീകരസംഘടനയായ തെഹ് രീക് ഇ താലിബൻ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ലെഫ്റ്റനന്റ് കേണലും മേജറും ഉൾപ്പെടെ 11 പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ മുന്നറിയിപ്പ്.















