ടെൽഅവീവ്: ഗാസ വെടിനിർത്തലിന്റെ ഭാഗമായി സമാധാന കരാർ അംഗീകരിച്ചതിന് പിന്നാലെ ലെബനനിൽ ആക്രമണം നടത്തി ഇസ്രയേൽ പ്രതിരോധസേന. ലെബനന്റെ തെക്കൻ മേഖലയിലെ എംസേലേ ഗ്രാമത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾ ശേഖരിച്ചുവയ്‌ക്കുന്ന സ്ഥലത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി വാഹനങ്ങളും നശിച്ചിട്ടുണ്ട്.
ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം അവസാനിപ്പിച്ച് 14 മാസത്തിന് ശേഷമാണ് വീണ്ടും ലെബനനിൽ ആക്രമണമുണ്ടായത്. യുഎസിന്റെ മദ്ധ്യസ്ഥയിലായിരുന്നു സംഘർഷം അവസാനിപ്പിച്ചത്.
നേരത്തെയും ഹിസ്ബുള്ളയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. എഞ്ചിനീയറിംഗ് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. തുടർന്ന് ഇവയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഹിസ്ബുള്ള ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.















