അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടു.ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു . ബംഗാൾ ഉൾക്കടലിലെ ഈ കാലാവസ്ഥാ പ്രതിഭാസം കാക്കിനാഡയ്‌ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര തീരം കടക്കുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ആന്ധ്രപ്രദേശിൽ 6 പേരുടെ മരണം സ്ഥിരീകരിച്ചിച്ചുണ്ട്.
ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത വരെയുള്ള കാറ്റ് വീശുന്നുണ്ട്. ഇടിയും മിന്നലും സഹിതമുള്ള കനത്ത മഴയും ഇതിനോടൊപ്പമുണ്ട്.
മുൻകരുതൽ നടപടിയായി, ആന്ധ്രാപ്രദേശിലെ കാക്കിനട, കൃഷ്ണ, ഏലൂരു, കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി, അംബേദ്കർ കൊണസീമ, അല്ലൂരി സീതാരാമ രാജു എന്നിവയുൾപ്പെടെ 7 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന 2 ലക്ഷം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായ പ്രദേശങ്ങളിൽ പാർപ്പിച്ചു. ഈ 7 ജില്ലകളിലും ഇന്ന് (ബുധനാഴ്ച) രാവിലെ 6 മണി വരെ എല്ലാ വാഹന ഗതാഗതവും നിരോധിച്ചു.
കൊടുങ്കാറ്റിനെ തുടർന്ന് മസൂലിപട്ടണത്തിന്റെയും കൃഷ്ണയുടെയും തീരപ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും ഭീമൻ മരങ്ങളും കടപുഴകി വീണു. ഇടിയും മിന്നലും സഹിതമുള്ള കനത്ത മഴയും പെയ്തു. ഇതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ നിന്ന് ചെന്നൈയിലേക്കുള്ള 6 വിമാനങ്ങളും ചെന്നൈയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്കുള്ള 3 വിമാനങ്ങളും റദ്ദാക്കി. ആന്ധ്രാപ്രദേശിൽ കനത്ത മഴയെത്തുടർന്ന് 75 ട്രെയിനുകൾ റദ്ദാക്കി.
ആന്ധ്രാപ്രദേശിലെ 3,778 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായി ചന്ദ്രബാബു നായിഡു പറഞ്ഞു. ചുഴലിക്കാറ്റ് മൂലം 1.76 ലക്ഷം ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ ചുഴലിക്കാറ്റ് കാരണം കാപുലുപാദയിൽ 12.5 സെന്റീമീറ്ററും വിശാഖപട്ടണത്ത് 12 സെന്റീമീറ്ററും ആനന്ദപുരത്ത് 11.7 സെന്റീമീറ്ററും മഴ പെയ്തു.
അയൽ സംസ്ഥാനമായ ഒഡിഷയിലും മോൻത ചുഴലിക്കാറ്റിന്റെ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. മോൻത മോൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്‌ക്ക് സാതധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















